Tuesday, May 31, 2016

ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കല്‍ - പകരം സംവിധാനം ?

ഹരിത ട്രൈബ്യൂണലിന്‍റെ വിധിയുടെ പശ്ചാത്തലത്തില്‍ ഡീസല്‍ വാഹനഉടമകള്‍ ഇനിയെന്താണ് ചെയ്യേണ്ടത് എന്ന ആശങ്കയിലാണ്. പത്തുകൊല്ലം കഴിഞ്ഞ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെങ്കില്‍ അവകൊണ്ട് എന്താണ് ഉപയോഗം. ആലോചിക്കേണ്ട കാര്യമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടതുണ്ട്.

ഡീസല്‍ വാഹനങ്ങളില്‍ ബഹു ഭൂരിഭാഗവും പൊതു ആവശ്യത്തിന്ന് ഉപയോഗിക്കുന്നവയാണ്. പൊടുന്നനെ അവയുടെ ഓട്ടം നിലച്ചാല്‍ പട്ടിണിയിലാവുന്നത് ഒട്ടേറെ കുടുംബങ്ങളാവും. അത്തരത്തില്‍ കഷ്ടത്തിലാവുന്നവര്‍ക്ക് സര്‍ക്കാറിന്ന് എന്തു സഹായമാണ് ചെയ്യാനാവുക.


ഭൂരിഭാഗം ഉടമകളും വായ്പയെടുത്താണ് വാഹനം ( പുതിയതും, പഴയതും) വാങ്ങുക. വരുമാനം നിലച്ചാല്‍ വായ്പ്പയുടെ തിരിച്ചടവ് അസാധ്യമാവും. ഇങ്ങിനെ വരുമ്പോള്‍ വായ്പ്പ തുക എഴുതി തള്ളുമോ.


പതിനഞ്ചു കൊല്ലത്തെ ടാക്സ് മുന്‍ക്കൂറായി അടച്ച വാഹനം പത്തുകൊല്ലം കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ പാടില്ല എന്നു കല്‍പ്പിക്കുന്നത് നീതിക്ക് നിരക്കുന്നതാണോ? അങ്ങിനെ വരുമ്പോള്‍ മുന്‍കൂറായി വാങ്ങിയ ടാക്സ് സംഖ്യ പലിശസഹിതം മടക്കി കൊടുക്കേണ്ടതല്ലേ.


നിയമം നടപ്പിലാവുന്നതോടെ ഒട്ടേറെ വാഹനങ്ങള്‍ റോഡില്‍നിന്ന് അപ്രത്യക്ഷമാവും. ഇപ്പോള്‍ത്തന്നെ രൂക്ഷമായ യാത്രപ്രശ്നം പലമടങ്ങ് വര്‍ദ്ധിക്കും. പെട്ടെന്ന് ഇതിനൊരു ബദല്‍സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന്ന് ആവുമോ?.


കെ.എസ്.ആര്‍.ടി.സി യോടൊപ്പം നിരവധി പ്രൈവറ്റ് ബസ്സുകളും ഉപയോഗയോഗ്യമല്ലാതാവും. അതുമൂലമുണ്ടാവുന്ന സാമ്പത്തികനഷ്ടം എങ്ങിനെ പരിഹരിക്കാന്‍ കഴിയും.


ഗതാഗതവുമായി ബന്ധപ്പെട്ട് എത്രയോ ജീവനക്കാരുണ്ട്. അവരില്‍ വലിയൊരു ശതമാനത്തിനും ജോലി നഷ്ടപ്പെടുമെന്നത് ഉറപ്പാണ്. അവര്‍ക്ക് വേറെന്തെങ്കിലും ഉപജീവനമാര്‍ഗ്ഗം കണ്ടത്തേണ്ടതുണ്ട്.


നിരത്തുകളില്‍ നിന്ന് വലിയുന്ന വാഹനങ്ങള്‍ എന്തു ചെയ്യണമെന്നത് വലിയൊരു പ്രശ്നമാവും. അവയെല്ലാം വെറുതെ കൂട്ടിയിട്ട് നശിപ്പിക്കേണ്ടി വന്നാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നം ഉണ്ടായേക്കാം. ഇതിനും പരിഹാരമാര്‍ഗ്ഗം കാണേണ്ടതുണ്ട്.


ഡീസലിന്നു പകരം മറ്റെന്തെങ്കിലും ഇന്ധനം കണ്ടെത്തേണ്ടതുണ്ട്. പ്രകൃതിവാതകമാണ്- ഏറ്റവും അനുയോജ്യമെന്ന് പറയപ്പെടുന്നു. എങ്കില്‍ ഇപ്പോഴുള്ള ഡീസല്‍ വാഹനങ്ങളിലെ എഞ്ചിനുകളില്‍ മാറ്റം വരുത്തി പ്രകൃതിവാതകത്തില്‍ ഓടിക്കാവുന്ന വിധത്തില്‍ പരിഷ്ക്കരിക്കാവുന്നതാണ്. പുതിയതായി ഇറങ്ങുന്നവ അത്തരം എഞ്ചിനുകള്‍ ഉള്ളവയാവണം. ഡീസലിന്നുപകരം പ്രകൃതിവാതകം പെട്രോള്‍ പമ്പുകളില്‍ ലഭ്യമാക്കുകയും വേണം.


അസംസ്കൃത ക്രൂഡോയില്‍ സംസ്ക്കരിക്കുമ്പോള്‍ വലിയൊരു ഭാഗം ഡീസലായിട്ടാണ് മാറുക.ഉപയോഗിക്കാന്‍ പറ്റാത്ത ഒരു സാധനം  വലിയഅളവില്‍ ഉല്‍പ്പാദിക്കപ്പെടുന്ന അവസ്ഥയാവും ഉണ്ടാവുക. ഇത് എണ്ണകമ്പിനികളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ ഡീസലിലെ മാലിന്യത്തിന്‍റെ അളവ് കുറക്കാനുള്ള എന്തെങ്കിലും പോംവഴി കണ്ടത്തേണ്ടതുണ്ട്.

7 comments:

  1. വാഹനങ്ങളിലെ കൂളിംഗ് ഫിലിം നീക്കം ചെയ്യാന്‍ വിധിച്ചത് പോലെ ഒരു നശിച്ച വിധി.ഇതിന്റെ പ്രത്യാഘാതം ആരും ഓര്‍ക്കാത്തതെന്നാന്ന്‍ മനസിലാകുന്നില്ല.

    ReplyDelete
  2. സുധി അറയ്ക്കല്‍,
    ശരിയാണ് സുധി. കടുത്ത വേനല്‍ക്കാലത്ത് വാഹനങ്ങളില്‍ യാത്രചെയ്യുമ്പോഴറിയാം കൂളിങ്ങ് ഫിലിം ഇല്ലാത്തതിന്‍റെ വിഷമം. ചില്ലുകളിലൂടെ കടന്നു വരുന്ന സൂര്യരശ്മികളേറ്റ് ദേഹം പൊള്ളുന്നതുപോലെ തോന്നും 

    ReplyDelete
  3. എഞ്ചിന്റെ പ്രായം മലിനീകരണത്തിന്റെ പല സാധ്യതകളിൽ ഒന്ന് മാത്രമാണ്. നന്നായി കൈകാര്യം ചെയ്തില്ലെങ്കിൽ എട്ടു വർഷം പഴക്കമുള്ള വണ്ടി പന്ത്രണ്ടു വർഷം പഴക്കമുള്ള വണ്ടിയേക്കാൾ മലിനീകരണം ഉണ്ടാക്കും. കൂടാതെ സാർ ലേഖനത്തിൽ സൂചിപ്പിച്ച നിരവധി കാര്യങ്ങൾ കണക്കിലെടുക്കാതെയാണ് ഈ വിധി വന്നിരിക്കുന്നത്. ഇതിന് ഏറ്റവും എളുപ്പവും പ്രായോഗികവും ആയ പരിഹാരം വിധി പിൻവലിക്കുക എന്നതാണ്.

    ReplyDelete
  4. കൊച്ചു ഗോവിന്ദന്‍,
    ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം അതുതന്നെയാണ്. ആരെങ്കിലും ഒരു ഹരിജിയുമായി സമീപിച്ചാല്‍ നാനാ വശന്ന്ഗ്ങളും പരിശോധിച്ച് വിധി പ്രസ്താവിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവില്ല. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

    ReplyDelete
  5. enthukondu effectivaayi pollution check nadatthi athil vijayikkunna diesel vahanagale ozhivaakkikkoda?

    ReplyDelete
  6. enthukondu effectivaayi pollution check nadatthi athil vijayikkunna diesel vahanagale ozhivaakkikkoda?

    ReplyDelete
  7. സമയാസമയങ്ങളില്‍ എഞ്ചിന്‍ പണിചെയ്ത് ഓയില്‍ ഒഴിച്ച് നന്നായി നോക്കുന്ന വാഹങ്ങളില്‍ നിന്ന് നിര്‍ദ്ദിഷ്ട അളവില്‍ കൂടുതല്‍ മാലിന്യം ഉണ്ടാവില്ല. പത്തു കൊല്ലം ആയില്ലെങ്കിലും നേരാംവണ്ണം പരിപാലിക്കാത്ത വാഹനങ്ങള്‍ പുക തള്ളും. പുക പരിശോധന പ്രഹസനമാക്കാതിരുന്നാല്‍ മതി, പ്രശ്നം താനേ പരിഹരിച്ചോളും 

    ReplyDelete